Wednesday, 26 June 2019

കോട്ടയത്ത് അസ്സറ്റ്‌ ഹോംസ് നടത്തുന്ന ഫ്ലാറ്റ് നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍


പലയിടത്തും ബില്‍ഡര്‍മാര്‍ നടത്തുന്ന അനധികൃത മണ്ണെടുപ്പും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മൂലം വീടുകളും പുരയിടങ്ങളും അപകടാവസ്ഥയിലാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് വരുന്നു. ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയുള്ള പ്രദേശവാസികളുടെ ചെറുത്ത് നില്‍പ്പുകള്‍ മിക്കപ്പോഴും ബില്‍ഡറുടെ മണി പവറിനും ദാര്‍ഷ്ട്യത്തിനും മുന്നില്‍ എരിഞ്ഞടങ്ങുന്നു. നിയമങ്ങള്‍ സംബന്ധിച്ച ധാരണ കുറവ് തന്നെയാണ് ഇതിന് മറ്റൊരു കാരണം. ഇക്കാര്യത്തില്‍ പലരും ആവശ്യപ്പെട്ടത് പ്രകാരം പൊതുജനാവബോധം സൃഷ്ടിക്കുന്നതിനായി ഒരു ബ്ലോഗ്‌ ആരംഭിക്കുകയാണ്. കോട്ടയം പുത്തനങ്ങാടിക്ക്  സമീപം അസ്സറ്റ്‌ ഹോംസ്   നടത്തുന്ന ഫ്ലാറ്റ്  നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ പുറത്ത് കൊണ്ട് വരുന്നതിനും പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും ഞാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിശദമായി ഈ ബ്ലോഗില്‍ പ്രതിപാദിക്കുന്നതാണ്. നിലവില്‍ ഈ വിഷയം സംബന്ധിച്ച്  പ്രദേശവാസിയായ ശ്രീ എം.പി. ജോസഫ് നഗരസഭയ്ക്കും മറ്റ് അധികാരികള്‍ക്കും നല്‍കിയ വിശദമായ പരാതി ചുവടെ ചേര്‍ക്കുന്നു. എപ്രകാരമാണ് ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്തി പരാതികള്‍ തയ്യാറാക്കേണ്ടത് എന്നും മറ്റുമുള്ള കാര്യങ്ങളെ കുറിച്ച് പിന്നീട് വിശദമാക്കുന്നതാണ്. സമാന വിഷയങ്ങളില്‍ ഇടപെടുന്നവരും താല്പര്യമുള്ളവരും ഈ ബ്ലോഗ്‌ പിന്തുടരണമെന്ന്അഭ്യര്‍ത്ഥിക്കുന്നു.

പരാതി.

From
    MP Joseph
    Maliakal House
    Puthenangady
    Kottayam - 686001

To
    Secretary
    Kottayam Municipality - 686001

Sir,
             വിഷയം:  റസിഡന്‍ഷ്യല്‍ സോണില്‍ ചട്ടം ലംഘിച്ച് കമേഴ്സ്യല്‍ കം റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ്-ന് അനുവാദം കൊടുത്തതും അവിടെ അനധികൃതമായും പെര്‍മിറ്റില്‍ നിന്നും വ്യതി ചലിച്ചും അസറ്റ് ഹോംസ് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതുമൂലമുള്ള അപകടാവസ്ഥയും സംബന്ധിച്ച പരാതി.
             സൂചന:  1) ബില്‍ഡിംഗ് പെര്‍മിറ്റ്‌ നം PW4-BA/144/16-17
                   2) Govt Notification - G.O.P No. 219/2008/LSGD Dtd 4.08.2008 ; SRO No 1084/2008.
        3) അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി സംബന്ധിച്ച സര്‍ക്കുലര്‍ - തദ്ദേശസ്വയംഭരണ (ആര്‍.എ) വകുപ്പ് നം 22044/ആര്‍.എ1/10, തസ്വഭവ തീയതി 24.07.10
   
1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കോട്ടയം നഗരസഭ തിരുവാതുക്കല്‍ മേഖലയില്‍ 23 ആം വാര്‍ഡില്‍, പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപം, അബു. സി. എബ്രഹാം എന്നയാളുടെ വസ്തുവില്‍ ടിയാനും അസറ്റ് ഹോംസും സംയുക്തമായി നിര്‍മ്മിക്കുന്ന അപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളും പ്രദേശത്തെ അപകടാവസ്ഥയും സംബന്ധിച്ചാണ് ഈ പരാതി സമര്‍പ്പിക്കുന്നത്. 

2. ചെങ്കുത്തായ പ്രദേശത്താണ് വന്‍തോതില്‍ മണ്ണ് ഖനനം നടത്തി അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാണം നടക്കുന്നത്. ഇതേ തുടര്‍ന്ന് ഏഴ് വീടുകളാണ് ഇവിടെ അപകടാവസ്ഥയിലായത്. മൂന്ന് വീടുകളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞ് വാടകയ്ക്ക് പോയി.  പ്രദേശവാസിയായ ശ്രീ. എം.ടി. പുന്നൂസിന്റെ ഇരുനില വീടിന്റെ വാര്‍ക്കയിലും ഭിത്തിയിലും വീണ വിള്ളലുകള്‍ ഓരോ ദിനവും വലുതായി കൊണ്ടിരിക്കുന്നു. എനിക്കും ശ്രീ പുന്നൂസിനും മറ്റ് പ്രദേശവാസികള്‍ക്കും റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിച്ച് കൊടുത്തശേഷം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താവൂ എന്ന നഗരസഭയുടെയും സബ്കളക്ടറുടെയും നിരവധി ഉത്തരവുകള്‍ നിലവില്‍ ഉണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ്‌ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും ഇപ്പോഴും നിര്‍ബാധം തുടരുന്നത്. കനത്ത മഴയില്‍ ഇവിടെ എന്തെങ്കിലും തരത്തിലുള്ള ദുരന്തം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 

3. കോട്ടയം വില്ലേജില്‍ ബ്ലോക്ക് 134 - ല്‍ പെട്ട റീസര്‍വ്വേ 20, 20/3, 20/6, 20/7, 55 എന്നീ നമ്പരുകളിലായാണ് സൂചന ഒന്ന് പ്രകാരം നഗരസഭ നിര്‍മ്മാണാനുമതി നല്കിയിരിക്കുന്നത്. ടൌണ്‍ പ്ലാനിംഗ് ആക്റ്റ് പ്രകാരം ടി വസ്തു റസിഡന്‍ഷ്യല്‍ സോണില്‍ ഉള്‍പ്പെടുന്നു.  ഉദ്ദേശം അര കിലോമീറ്റര്‍ നീളമുള്ള പുത്തനങ്ങാടി - അറുത്തൂട്ടി റോഡിനോട്‌ ചേര്‍ന്നാണ് ടി നിര്‍മ്മാണാനുമതി നല്കിയിരിക്കുന്നത്.

4. കുടില്‍ വ്യവസായമായി നടത്തി വരുന്ന ഒരു ഫുഡ് പ്രൊഡക്ട്സ് ഷോപ്പ് ഉള്‍പ്പടെ പണ്ട് തൊട്ടേ പ്രവര്‍ത്തിക്കുന്ന വിരലില്‍ എണ്ണാവുന്ന ഒന്നോ രണ്ടോ ചെറിയ സ്ഥാപനങ്ങള്‍ ഒഴിച്ചാല്‍ ഭൂരിഭാഗവും റസിഡന്‍ഷ്യല്‍ വാസഗൃഹങ്ങള്‍ ആണ് ഇവിടെ ഉള്ളത്. 75 വര്‍ഷമായി ഇവിടെ ജനിച്ച് താമസിക്കുന്ന വ്യക്തി എന്ന നിലയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി എനിക്ക് അറിവുള്ളതാണ്. കോട്ടയം നഗരത്തിലെ ഏറ്റവും ശാന്തമായ ഒരു റസിഡന്‍ഷ്യല്‍ മേഖലയാണിത്. തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന സ്കൈലൈന്‍ ബില്‍ഡറുടെ ഫ്ലാറ്റും പൂര്‍ണ്ണമായും റസിഡന്‍ഷ്യല്‍ ആണ്. 

5. സൂചന രണ്ടിലെ സോണല്‍ റഗുലേഷന്‍സിന് വിരുദ്ധമായാണ് ഇവിടെ നിര്‍മ്മാണാനുമതി നല്‍കിയിട്ടുള്ളത്. സോണല്‍ റഗുലേഷന്‍സിലെ അഡീഷണല്‍ പ്രൊവിഷന്‍സ് പ്രകാരം പ്രൊപോസ്ഡ് റോഡിന്റെ വീതി 12 മീറ്ററില്‍ കൂടുതല്‍ ആണെങ്കില്‍ റസിഡന്‍ഷ്യല്‍ മേഖലയിലും വ്യവസ്ഥകള്‍ക്ക് വിധേയമായി കമേഴ്സ്യല്‍ കെട്ടിടത്തിന് അനുവാദം കൊടുക്കാവുന്നതാണ്. എന്നാല്‍, ഗണ്യമായ രീതിയില്‍ റസിഡന്‍ഷ്യലായി വികസിച്ച മേഖലകളില്‍ ഇത് അനുവദനീയമല്ല. ഇക്കാര്യം വളരെ വ്യക്തമായി സര്‍ക്കാര്‍ ഉത്തരവില്‍  പറഞ്ഞിട്ടുള്ളതാണ്.

"However such uses may not be permitted in the residential zone if the area is substantially developed as a residential area.

(ii) In residential zones if the area is substantially developed as residential, the zoning regulation spelt out in the scheme shall continue."

ഗണ്യമായ രീതിയില്‍ റസിഡന്‍ഷ്യലായി വികസിച്ച മേഖലയാണിത് (ബ്ലോക്ക് 134). ഇവിടെ എത്ര കമേഴ്സ്യല്‍ സ്ഥാപനങ്ങള്‍ക്ക് നഗരസഭ ലൈസന്‍സ് കൊടുത്തിട്ടുണ്ട് എന്ന് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്. എന്നാല്‍, ടി വസ്തുതകള്‍ ഒന്നും പരിശോധിക്കാതെ കമേഴ്സ്യല്‍ പെര്‍മിറ്റ്‌ നല്‍കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. 

6. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണ്ണെടുപ്പും നടത്തിയിരിക്കുന്നതും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതും. അംഗീകരിച്ച പ്ലാനില്‍ നിന്നും വ്യതിചലിച്ച്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലാത്ത കെട്ടിടത്തിന്‍റെ മുന്‍ഭാഗത്തുള്ള നിര്‍മ്മാണ ശൂന്യസ്ഥലത്താണ് , ഫ്ലാറ്റിന്റെ വലിയ സെപ്റ്റിക് ടാങ്ക് നിര്‍മ്മാണം പുരോഗമിക്കുന്നത്. കൂടാതെ, പ്ലോട്ടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ശ്രീ എം.ടി. പുന്നൂസിന്റെ പുരയിടത്തോട്‌ തൊട്ട് ചേര്‍ന്ന് ഒരടി പോലും സെറ്റ്ബാക്ക് ഇല്ലാതെ ആഴത്തില്‍ മണ്ണെടുത്ത് അപകടാവസ്ഥ ഉണ്ടാക്കുകയും തുടര്‍ന്ന് ഇവിടെ അതിര് ചേര്‍ത്ത് റീട്ടെയിനിംഗ് വാള്‍ എന്ന പേരില്‍ കെട്ടിടത്തിന്‍റെ ബേസ്മെന്റ് ഫ്ലോറിന്റെ ഭിത്തി നിര്‍മ്മിക്കുകയുമാണ്‌ ചെയ്ത് കൊണ്ടിരിക്കുന്നത്. ഈ 'റീട്ടെയിനിംഗ്' വാളില്‍ വിള്ളലും ബലക്ഷയവും ബാധിച്ചതിനെ തുടര്‍ന്ന് ബാഹ്യ സപ്പോര്‍ട്ട് കൊടുത്ത് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ഈ സംരക്ഷണ ഭിത്തിയുടെ സുരക്ഷിതത്വം അടിയന്തിരമായി നഗരസഭ പരിശോധിക്കേണ്ടതുണ്ട്.

7. പ്ലോട്ടിന്റെ തെക്ക് - പടിഞ്ഞാറ് ഭാഗത്ത്, ലാന്‍ഡ്‌സ്കേപ്പ് & റിക്രിയേഷണല്‍  ഏരിയയായി കാണിച്ചിട്ടുള്ളിടത്ത്, ആഴത്തില്‍ മണ്ണെടുത്ത് DMC പൈലിംഗ് നടത്തി, ടവര്‍ ഒന്നിന്റെ എക്സ്റ്റന്‍ഷന്‍ ആയി നിര്‍മ്മിക്കുന്ന കെട്ടിടഭാഗം അംഗീകരിച്ച പ്ലാനില്‍ ഇല്ലാത്തതാണ്.  അതിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന കുന്നോളം വരുന്ന മണ്ണ് മുഴുവന്‍, ഇതിനായി ഇവിടെ നിന്നും അനധികൃതമായി നീക്കിയതാണ്. ജിയോളജിയുടെ അനുവാദം ഇല്ലാതെ ഇവിടെ നിന്നും മണ്ണ് പുറത്തേക്ക് കടത്താന്‍ നടത്തിയ ശ്രമം റവന്യൂ, പോലീസ് അധികാരികളെ ഉപയോഗിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു.   കെ.എം.ബി.ആര്‍ റൂള്‍ 11A പ്രകാരം 1.5 മീറ്റര്‍ ആഴത്തില്‍ കൂടുതല്‍ ഉത്ഖനനം നടത്തുന്നതിനുള്ള പെര്‍മിറ്റ്‌ പ്ലോട്ട് ഉടമ എടുത്തിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ തന്നെ ആയത് പ്രകാരമാണോ ഖനനം നടത്തുന്നത് എന്നും സെക്രട്ടറി പരിശോധിക്കേണ്ടതുണ്ട്.

8. അംഗീകരിച്ച പ്ലാനില്‍, അതിര്‍ത്തിയില്‍ നിന്നും ഒന്നരമീറ്റര്‍ മാറിയാണ് ശ്രീ പുന്നൂസിന്റെ ഭാഗത്തെ  റീട്ടെയിനിംഗ് വാള്‍ കാണിച്ചിട്ടുള്ളത്. ഇത് ഒരേസമയം റീട്ടെയിനിംഗ് വാള്‍ ആയും ബേസ്മെന്‍റ് ഫ്ലോറിന്റെ ഭിത്തിയും ആക്ട് ചെയ്യുന്നു.  ഈ ഭിത്തിയാണ് ഒന്നരമീറ്റര്‍ അകലം പാലിക്കാതെ അതിര്‍ത്തിയോട് ചേര്‍ന്ന് ഇപ്പോള്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നത്. ചരിഞ്ഞ പ്രദേശമായ ഇവിടെ, ഭൂഗര്‍ഭജലം ഒഴുകി പോകുന്നതിനുള്ള ഹോളുകള്‍ ഇല്ലാതെയും അല്പം പോലും ചെരിവ് ഇല്ലാതെയുമാണ് ടി 'റീട്ടെയിനിംഗ് വാള്‍' നിര്‍മ്മിക്കുന്നത്.  ശ്രീ പുന്നൂസിന്റെ അതിരിനും പ്ലോട്ടിനും ഇടയില്‍ FAR കണക്കാക്കിയതില്‍ നിന്നും ഒഴിവാക്കിയ ഈ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പെര്‍മിറ്റില്‍ നിന്നും വ്യതിചലിച്ചുള്ള മറ്റ്  നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടുള്ളതിനാല്‍, FAR വീണ്ടും കണക്കാക്കേണ്ടതാണ്.  കൂടാതെ, അംഗീകരിച്ച പ്ലാന്‍ പ്രകാരം റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിക്കുമെന്ന് സെക്രട്ടറി ഉറപ്പാക്കേണ്ടതുമാണ്.  

9. ഏകദേശം 45 ഡിഗ്രിയിലധികം കോണായി സ്ഥിതി ചെയ്യുന്ന, വെള്ളപ്പൊക്കത്തിനും മണ്ണൊലിപ്പിനും സാദ്ധ്യതയുള്ള, ഇവിടെ നടക്കുന്ന നിര്‍മ്മാണം ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരവും ആപല്‍കരവും  ആണ്.  നിര്‍മ്മാണം മൂലം പ്രദേശത്തെ കിണറുകളില്‍ വെള്ളം കിട്ടാതെയായി.  ഭാവിയില്‍ ഇവിടെ പൊതുഫണ്ട് അനാവശ്യമായി വിനിയോഗിക്കേണ്ടി വരാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ പരിശോധിക്കാതെയാണ് ഇവിടെ നഗരസഭ നിര്‍മ്മാണാനുമതി നല്‍കിയിട്ടുള്ളത്. ആകയാല്‍, കെ.എം.ബി.ആര്‍ ചട്ടം 23 (3)  പ്രകാരം പൊതുധനം അനാവശ്യമായി വിനിയോഗിക്കുവാന്‍ ഇടയാകുകയില്ലെന്ന് സെക്രട്ടറിക്ക് ഉത്തമബോദ്ധ്യം വരും വരെ ടി പെര്‍മിറ്റ്‌ പുതുക്കാന്‍ പാടില്ലാത്തതും യാതൊരുവിധ ഭൂവികസനമോ കെട്ടിടനിര്‍മ്മാണമോ ഇവിടെ നടത്തുവാന്‍ അനുവദിക്കരുതാത്തതും ആകുന്നു. 

10.  അംഗീകരിച്ച പ്ലാനില്‍ ടവര്‍ ഒന്നിന് ചുറ്റും അഞ്ച് മീറ്റര്‍ വീതിയുള്ള വഴി ഉള്ളതായി കാണിച്ചിട്ടുണ്ട്. എന്നാല്‍, പ്ലോട്ടിന്റെ തെക്ക് - പടിഞ്ഞാറ് ഭാഗത്ത്, ടി വഴി അടച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. ചട്ടപ്രകാരം, പൊക്കം കൂടിയ കെട്ടിടങ്ങള്‍ക്ക് ചുറ്റും അഗ്നിശമന വാഹനങ്ങള്‍ സുവ്യക്തമായി സഞ്ചരിച്ച് അഗ്നിശമനം സുസാധ്യമാക്കത്തക്ക വിധം അഞ്ച് മീറ്റര്‍ വീതിയുള്ള തുറന്ന സ്ഥലം ഉണ്ടോ എന്ന് പരിശോധിച്ച് ഉചിതമായ മേല്‍ നടപടികള്‍ നഗരസഭ സ്വീകരിക്കേണ്ടതാണ്. 

11. ടി പ്ലോട്ടില്‍ നടക്കുന്ന അനധികൃത ഖനനവും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയേണ്ട മുനിസിപ്പല്‍ എന്‍ജിനീയര്‍മാര്‍ ബില്‍ഡര്‍ക്ക് അനുകൂലമായ നിലപാടുകള്‍ ആണ് സ്വീകരിച്ചിട്ടുള്ളത്. നിരവധി തവണ സൈറ്റ് സന്ദര്‍ശിച്ചിട്ടും ചട്ടലംഘനങ്ങള്‍ സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ എന്‍ജിനീയര്‍മാര്‍ സെക്രട്ടറിക്ക് നല്‍കുന്നില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. സൂചന മൂന്നിലെ സര്‍ക്കുലറില്‍, അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍, ചട്ടം ലംഘനം ഉണ്ടെന്ന് ഉറപ്പാകുന്ന പക്ഷം, ടി ചട്ടത്തെ കുറിച്ചുള്ള വ്യക്തമായ വിശദീകരണവും കെ.എം.ബി.ആര്‍ -ലെ റൂളിന്‍റെ നമ്പരും വിവരങ്ങളും മുനിസിപ്പാലിറ്റി ആക്ടിന്‍റെ സെക്ഷനും മറ്റ് ചട്ടങ്ങളും കാണിച്ച് കൊണ്ട് വ്യക്തമായ നോട്ടീസ് കക്ഷിക്ക് നല്‍കേണ്ടതാണ് എന്ന് നിഷ്കര്‍ഷിക്കുന്നു. എന്നാല്‍, നിരവധി ചട്ട ലംഘനങ്ങള്‍ നടന്നിട്ടും നാളിതുവരെ സൂചന മൂന്ന്‍ പ്രകാരം ഒരു നോട്ടീസ് കക്ഷിക്ക് നഗരസഭ നല്‍കിയിട്ടില്ല

12. പ്രഥമദൃഷ്ട്യാ മനസിലാക്കാന്‍ സാധിച്ച ക്രമക്കേടുകള്‍ മാത്രമാണ് ഈ പരാതില്‍ ബോധിപ്പിച്ചിട്ടുള്ളത്.  ആകയാല്‍, മേല്‍വിവരിച്ച കാരണങ്ങളാല്‍ സമക്ഷത്ത് നിന്നും ദയവുണ്ടായി,
    A). സെക്രട്ടറി നേരിട്ട് സൈറ്റ് സന്ദര്‍ശിച്ച്, ഈ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന എല്ലാവിധ ആരോപണങ്ങളും വിശദമായി പരിശോധിച്ച് നിയമാനുസൃതമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും 
    B) റസിഡന്‍ഷ്യല്‍ സോണില്‍ കമേഴ്സ്യല്‍ കെട്ടിടത്തിന് നല്‍കിയ പെര്‍മിറ്റ്‌ റദ്ദാക്കണമെന്നും
 C) ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടഭാഗങ്ങള്‍ പൊളിച്ച് നീക്കുന്നതിനോ ആയത് പരിഹരിക്കുന്നതിനോ വേണ്ട മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും ആയത് പരിഹരിക്കും വരെ  പെര്‍മിറ്റ് പുതുക്കി  നല്‍കരുതെന്നും
 D) എന്‍റെയും അപകടാവസ്ഥയിലുള്ള മറ്റ് പുരയിടങ്ങള്‍ക്കും അടിയന്തിരമായും സമയബന്ധിതമായും പ്രോപ്പര്‍ റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിച്ച്, ജീവനും സ്വത്തിനും വേണ്ട സംരക്ഷണം ഉറപ്പ് വരുത്തണമെന്നും അതുവരെ നഗരസഭ നല്കിയിരിക്കുന്ന സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പാക്കണമെന്നും
    E) വീഴ്ച വരുത്തിയ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ  നിയമാനുസൃതമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.

                                                  എന്ന് വിശ്വസ്തതയോടെ            
            
കോട്ടയം
25-06-2019       
                                                                                                                    MP Joseph
Copy to:

1. ചീഫ് ടൌണ്‍ പ്ലാനര്‍ (വിജിലന്‍സ്)
2. ജില്ലാ ടൌണ്‍ പ്ലാനര്‍, കോട്ടയം
3. ഡിസാസ്റ്റര്‍ മാനെജ്മെന്റ് അതോറിറ്റി, കോട്ടയം
4. ജില്ലാ കളക്ടര്‍ കോട്ടയം.

1 comment: